36 ബൈതുല്‍ മുഖദ്ദസിനുപകരം പരിശുദ്ധ കഅ്ബയെ ഖിബ്‌ലയായി നിശ്ചയിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള മറുപടിയാണിത്.
37 കൊലയാളിക്ക് മാപ്പ് നല്‍കുവാനും, പ്രതികാരത്തിന് പകരം നഷ്ടപരിഹാരം മതിയെന്ന് വെക്കുവാനും കൊല്ലപ്പെട്ടവൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നു. കൊലയാളിയുടെ പക്ഷത്തുള്ളവര്‍ ഈ ഔദാര്യം ഒരു ദൗര്‍ബല്യമായി കാണരുത്. കഴിയുംവേഗം ന്യായാനുസൃതമായ നഷ്ടപരിഹാരം അവര്‍ കൊടുത്തുവീട്ടേണ്ടതുണ്ട്.
38 വധശിക്ഷ ക്രൂരമാണെന്ന് പറഞ്ഞ് എതിര്‍ക്കുന്നവരുടെ നിലപാട് തെറ്റാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിക്കൊണ്ടല്ലാതെ മനുഷ്യര്‍ക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക സാധ്യമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
39 ഓരോ അവകാശിക്കുമുള്ള വിഹിതം കൃത്യമായി നിശ്ചയിച്ചുകൊണ്ടുള്ള അനന്തരാവകാശ നിയമത്തിൻ്റെ ആയത്തുകള്‍ അവതരിക്കുന്നതിന് മുമ്പാണ് വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ആയത്ത് അവതരിച്ചത്. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള വിഹിതം നിയമപ്രകാരം നിര്‍ണയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അവര്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ട പ്രശ്‌നമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന നബിവചനം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അടുത്ത ബന്ധുക്കളില്‍ ചിലര്‍ കഷ്ടതയനുഭവിക്കുന്നവരും ചിലര്‍ സമ്പന്നരുമായിരിക്കുന്ന സന്ദര്‍ഭത്തിലും മാതാപിതാക്കള്‍ അമുസ്‌ലിംകളായിരിക്കുന്ന സന്ദര്‍ഭത്തിലും നിയമാനുസൃത അവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുള്ള സന്ദര്‍ഭത്തിലും വസ്വിയ്യത്തിൻ്റെ വിധി(ആകെ സ്വത്തിൻ്റെ മൂന്നിലൊന്നില്‍ കവിയരുതെന്ന വ്യവസ്ഥയോടെ) പ്രസക്തമായി തുടരുന്നുവെന്നാണ് സൂക്ഷ്മവീക്ഷണക്കാരായ പണ്ഡിതന്മാരുടെ അഭിപ്രായം.