25) ഉഹ്ദ് യുദ്ധത്തിൻ്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായകമായ വിജയമുണ്ടായി. ഒരു മലയിടുക്കില്‍ കാവല്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ ഇനി കാവല്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നു കരുതി പടക്കളത്തിലേക്ക് ശത്രുക്കളുടെ സാധന സമഗ്രികള്‍ ശേഖരിക്കാന്‍ വേണ്ടി ഇറങ്ങിച്ചെന്ന തക്കം നോക്കി ശത്രുക്കള്‍ ഓര്‍ക്കാപ്പുറത്ത് വന്ന് ആക്രമണം നടത്തിയപ്പോഴാണ് മുസ്‌ലിം അണികള്‍ പതറിപ്പോയത്. റസൂലി(ﷺ)ൻ്റെ മുന്‍പല്ല് അമ്പേറില്‍ പറിഞ്ഞു പോയി. എഴുപത് സ്വഹാബികള്‍ കൊല്ലപ്പെട്ടു. റസൂല്‍(ﷺ) കൊല്ലപ്പെട്ടുവെന്ന് കിംവദന്തി പരന്നു. അതിനെപ്പറ്റിയാണ് 144-ാം വചനത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ അല്‍പസമയത്തെ അങ്കലാപ്പിന് ശേഷം ആദര്‍ശധീരരായ ഏതാനും സ്വഹാബികള്‍ നബി(ﷺ) യുടെ ചുറ്റും സ്ഥാനമുറപ്പിച്ച് ധീരമായി പോരാടിക്കൊണ്ട് സംഭവങ്ങളുടെ ഗതി തിരുത്തിക്കുറിക്കുകയും ശത്രുക്കളുടെ വ്യാമോഹങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ആ സമയത്ത് അല്ലാഹു അവര്‍ക്ക് നല്‍കിയ സുരക്ഷിതത്വബോധത്തെയും സുഖകരമായ മയക്കത്തെയും പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.