1) നബി(ﷺ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച വഹ്‌യ് സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനങ്ങളായിരുന്നു. ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്‌യൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ജിബ്‌രീലിനെ നബി(ﷺ) കണ്ടതിനെത്തുടർന്ന് പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്.
2) ജനങ്ങളില്‍ നിന്ന് പ്രത്യുപകാരമോ, ആനുകൂല്യങ്ങളോ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാകരുത് ഒരു സത്യവിശ്വാസി ഔദാര്യം കാണിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രമേ സത്യവിശ്വാസി ചെയ്യുന്ന ഏത് സല്‍കര്‍മത്തിന്റെയും ആത്യന്തികലക്ഷ്യമാകാവൂ.
4) നബി(ﷺ)യെ സന്ദര്‍ശിക്കുകയും വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിൽ നിന്നുള്ള വെളിപാടാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനുശേഷം അബൂജഹലിന്റെയും മറ്റും പ്രേരണയ്ക്കുവഴങ്ങി നബി(ﷺ)യെ തള്ളിപ്പറഞ്ഞ വലീദുബ്‌നു മുഗീറഃ എന്ന ഖുറൈശി പ്രമുഖന്റെ കാര്യത്തിലാണ് 11 മുതല്‍ 30 വരെ വചനങ്ങള്‍ അവതരിച്ചത്. അത്തരം നിലപാട് സ്വീകരിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമത്രെ.
5) അഭൗതിക വിഷയങ്ങളെപ്പറ്റിയുള്ള ഏത് വിശദീകരണത്തെയും സത്യനിഷേധികള്‍ പുച്ഛിച്ചു തള്ളുകയാണ് പതിവ്. നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളുടെ എണ്ണവും അതുപോലെ അവരുടെ പരിഹാസത്തിന് വിധേയമാകുക സ്വാഭാവികമാണ്.
6) തൗറാത്തിലും ഇന്‍ജീലിലും മലക്കുകളെപ്പറ്റിയും സ്വര്‍ഗനരകങ്ങളെപ്പറ്റിയും ധാരാളം പരാമര്‍ശങ്ങളുള്ളതിനാല്‍ വേദക്കാര്‍ക്ക് ഈ വിഷയം അപരിചിതമായി തോന്നാനിടയില്ല.
7) 'എന്താണൊരു പത്തൊമ്പതിന്റെ കണക്ക്? പതിനെട്ടോ ഇരുപതോ അതില്‍ കൂടുതലോ കുറവോ ആയിക്കൂടെ' എന്നായിരിക്കും വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ അവന്റെ ഹിതവും യുക്തിയുമനുസരിച്ചുള്ളതാണ്. സൃഷ്ടികള്‍ക്ക് അവ യുക്തിപരമായി തോന്നിയേതീരൂ എന്ന് ശഠിക്കുന്നത് നിരര്‍ത്ഥകമാണ്. ഈ പത്തൊമ്പതിന് ചുറ്റും പലരും പലതരം ഊഹങ്ങള്‍ നെയ്‌തെടുത്തിട്ടുണ്ട്. ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത നിഗമനങ്ങള്‍ക്കൊപ്പിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് അസംഗതമത്രെ.
8) താക്കീതുകള്‍ ശ്രദ്ധിച്ചു സന്മാര്‍ഗത്തിലൂടെ മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. താക്കീതുകള്‍ അവഗണിച്ചു പിറകോട്ടു പോകുന്നവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്.
10) സത്യവിശ്വാസം കൈകൊള്ളുകയും ദുഷ്‌കര്‍മങ്ങളെക്കാളധികം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ തങ്ങളുടെ ചില്ലറ തെറ്റുകള്‍ക്ക് ശിക്ഷയനുഭവിക്കേണ്ടിവരില്ല. ബോധപൂര്‍വം കുറ്റം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണ്ടിവരും.
11) മുഹമ്മദ് നബി(ﷺ)യെ പ്രവാചകനായി അംഗീകരിക്കാത്ത സത്യനിഷേധികളില്‍ ഓരോരുത്തരും, താന്‍ വിശ്വസിക്കണമെങ്കില്‍ തനിക്ക് തന്നെ നേരിട്ട് വേദം ലഭിച്ചേ തീരൂ എന്ന നിലപാടുകാരായിരുന്നുവെന്നര്‍ഥം.