21) ചില കാര്യങ്ങള്‍ അല്ലാഹു വളരെ കണിശമായി നിര്‍ണയിക്കാതെ വിടുന്നത് മനുഷ്യരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ്. സൂറതുല്‍ ബഖറയില്‍ ഇതിനുള്ള ഉദാഹരണം കാണാം. ഒരു പശുവിനെ അറുക്കാന്‍ ഇസ്രായീല്യരോട് അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ക്ക് ഏതെങ്കിലും ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. എന്നാല്‍ അവര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാ സംശയങ്ങളും തീര്‍ത്തുകൊണ്ട് അല്ലാഹു പശുവിൻ്റെ രൂപനിര്‍ണയം ചെയ്തപ്പോഴാവട്ടെ, അത്തരമൊന്ന് തിരഞ്ഞു കണ്ടുപിടിക്കാന്‍ അവര്‍ക്ക് വളരെ വിഷമിക്കേണ്ടി വന്നു. അനാവശ്യ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്ന വിഷമം ഇതില്‍ നിന്നും മനസിലാക്കാമല്ലോ.
22) ഒരു ഒട്ടകം അഞ്ച് തവണ പ്രസവിച്ചു കഴിഞ്ഞാല്‍ അറബികള്‍ അതിനെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും അതിൻ്റെ കാത് കീറി അടയാളം വെക്കുകയും ചെയ്യുമായിരുന്നു. അതിനാണ് 'ബഹീറഃ' എന്ന് പറയുന്നത്. ആഗ്രഹസഫലീകരണത്തിനായി ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കുകയും, എന്നിട്ട് യഥേഷ്ടം മേഞ്ഞുനടക്കാന്‍ വിടുകയും ചെയ്തിരുന്ന ഒട്ടകത്തിനാണ് 'സാഇബഃ' എന്ന് പറയുന്നത്. ഒരു ആടിന് ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ അറബികള്‍ ആ ആടിനെ 'വസ്വീലഃ' എന്ന പേരില്‍ നേര്‍ച്ചയാക്കുമായിരുന്നു. ഒരു നിശ്ചിത പ്രായമുളള ഒട്ടകക്കൂറ്റനായിരുന്നു 'ഹാം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നേര്‍ച്ച മൃഗം.