9) നിങ്ങള്‍ ഉറങ്ങുകയോ അശ്രദ്ധരായിരിക്കുകയോ ചെയ്യുമ്പോള്‍ ശിക്ഷ ഒറ്റയടിക്ക് വന്നെത്താം. നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ ശിക്ഷ പ്രത്യക്ഷമായിത്തന്നെ വന്നുഭവിക്കുകയും ചെയ്യാം.
10) നബി(ﷺ)യുടെ ശത്രുക്കളുടെ വിശ്വാസങ്ങളും അദ്ദേഹത്തിനെതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമൊക്കെ അന്ധമായ ഊഹങ്ങളില്‍ അധിഷ്ഠിതമാണ്. അവര്‍ ഇക്കാര്യത്തില്‍ അന്ധരാണ്. നബി(ﷺ) സംസാരിക്കുന്നത് അല്ലാഹുവിൻ്റെ സന്ദേശമനുസരിച്ചാണ്.
11) നബി(ﷺ)യുടെ ഏറ്റവും അടുത്ത അനുയായികളില്‍ പലരും അടിമകളും അശരണരും മര്‍ദിതരും പീഡിതരുമായിരുന്നു. അറേബ്യന്‍ സമൂഹത്തിലെ ആഢ്യന്മാര്‍ക്ക് അവരോട് പരമപുച്ഛമായിരുന്നു. ഈ പാവങ്ങളെയൊക്കെ നബി(ﷺ) തൻ്റെ സന്നിധിയില്‍ നിന്നും ആട്ടിയോടിക്കാന്‍ തയ്യാറായാല്‍ നബി(ﷺ)യുടെ പക്ഷത്ത് അണിനിരക്കാമെന്ന് ആ ആഢ്യന്മാര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരെ വിമര്‍ശിച്ചു കൊണ്ടാണ് ഈ വചനം അവതരിച്ചത്.
12) ആ പാവങ്ങള്‍ നബി(ﷺ)യുടെ പക്ഷം ചേര്‍ന്നിട്ടുളളത് ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഉപജീവനം നടത്താനുളള മോഹം കൊണ്ടാണെന്ന് ഖുറൈശി പ്രമാണിമാര്‍ ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. മനസ്സിലെ വികാരവിചാരങ്ങളറിയുന്ന അല്ലാഹുവിന് മാത്രമേ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി കണക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ കഴിയൂ. ഏതൊരു മനുഷ്യനും ബാഹ്യനില നോക്കി മാത്രമേ മറ്റൊരാളെ വിലയിരുത്താനൊക്കൂ.