38) പ്രവാചകന്മാരോ പ്രബോധകന്മാരോ മുഖേന അല്ലാഹുവിൻ്റെ മാര്‍ഗദര്‍ശനത്തെപ്പറ്റി അറിയാന്‍ ഒരിക്കലും അവസരം കിട്ടിയിട്ടില്ലാത്തവരെ അല്ലാഹു ശിക്ഷിക്കുകയില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
39) മനുഷ്യരുടെ സ്വത്തില്‍ അല്ലാഹുവിനുളള അവകാശമാണ് സകാത്തും സദഖയും. പുണ്യാത്മാക്കള്‍ക്ക് മനുഷ്യര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ 'അവകാശ'മാണ് നേര്‍ച്ചവഴിപാടുകള്‍. സകാത്തും സ്വദഖയുമായി നല്‍കേണ്ട വിഹിതത്തില്‍ കമ്മി വരുത്തിക്കൊണ്ട് പോലും പുണ്യാത്മാക്കള്‍ക്കുള്ള നേര്‍ച്ചവഴിപാടുകള്‍ അവര്‍ നിറവേറ്റുന്നു. നേര്‍ച്ചക്കായി നീക്കിവച്ചത് ഒരിക്കലും അവര്‍ വകമാറ്റി ചെലവഴിക്കുകയില്ല. അല്ലാഹുവിൻ്റെ കാര്യത്തിലുള്ളതിൻ്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് 'നേര്‍ച്ചക്കാരുടെ' കാര്യത്തിലുള്ള നിഷ്‌കര്‍ഷ.
40) അറേബ്യയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ശിശുഹത്യ സാധാരണമായിരുന്നു. അവരുടെ ആരാധ്യര്‍ക്ക് ശിശുക്കള്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്നു. ദാരിദ്ര്യഭയത്താലും ശിശുക്കളെ കൊന്നിരുന്നു. അപമാന ഭയത്താല്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നു കളയുന്നവരുമുണ്ടായിരുന്നു. ഇതൊന്നും മതവിരുദ്ധമായി അവര്‍ കരുതിയിരുന്നില്ല.