മുൻകഴിഞ്ഞ താക്കീതുകൾ കാഫിറുകൾക്കുള്ളതാണെങ്കിൽ, - നബിയേ - അല്ലാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുക. അതിലെ കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്നുണ്ടാകും. അതിലെ വിശിഷ്ടമായ പഴങ്ങൾ ഭക്ഷിക്കാൻ ലഭിക്കുമ്പോഴെല്ലാം, ഇഹലോകത്തെ പഴങ്ങളോട് അതിന് ഏറെ സാദൃശ്യമുള്ളതിനാൽ "മുമ്പും ഞങ്ങൾക്ക് ലഭിച്ചതാണല്ലോ ഇത്" എന്നവർ പറയും. പേരിലും രൂപത്തിലും അവയ്ക്ക് ദുൻയാവിലുള്ളതിനോട് സാദൃശ്യം നൽകിയത്, നേരത്തെ പരിചയമുള്ളതിനാൽ അവ കഴിക്കാനായി അവർ മുന്നോട്ടുചെല്ലാൻ വേണ്ടിയാണ്. എന്നാൽ സ്വാദിലും രുചിയിലും അതിന് ഏറെ വ്യത്യാസമുണ്ട്. പരിശുദ്ധരായ ഇണകളും അവർക്കവിടെയുണ്ട്. ഈ ലോകത്ത് പൊതുവെ മനുഷ്യർ അകന്നു നിൽക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മുക്തരായ ഇണകൾ. തീർന്നു പോകാത്ത അനശ്വരമായ അനുഗ്രഹത്തിലായിരിക്കുമവർ. ദുൻയാവിലെ മുറിഞ്ഞുപോകുന്ന സുഖം പോലെയല്ല അത്.
തീർച്ചയായും അല്ലാഹു ഏതൊരു വസ്തുവേയും ഉപമയാക്കുന്നതിൽ ലജ്ജിക്കുകയില്ല. കൊതുകിനെയോ അതിനേക്കാൾ വലുതോ ചെറുതോ ആയവയെ അല്ലാഹു ഉപമയാക്കും. ഈ ഉപമകളുടെ വിഷയത്തിൽ ജനങ്ങൾ രണ്ട് വിഭാഗക്കാരാണ്: അതിൽ വിശ്വസിക്കുന്ന മുഅ്മിനുകളും, വിശ്വസിക്കാത്ത കാഫിറുകളും. മുഅ`മിനുകൾ അത് വിശ്വസിക്കുകയും ആ ഉദാഹരണത്തിനു പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ടെന്ന് മനസിലാക്കുകയും ചെയ്യും. എന്നാൽ കാഫിറുകൾ പരിഹാസത്തോടെ ചോദിക്കും: കൊതുക്, ഈച്ച, എട്ടുകാലി പോലുള്ള നിസ്സാരമായ സൃഷ്ടികളെ അല്ലാഹു ഉദാഹരണമായി പറഞ്ഞതിൻറെ ലക്ഷ്യമെന്താണ്? അതിന് അല്ലാഹു ഉത്തരം പറയുന്നു: ഈ ഉപമകൾ, സന്മാർഗ്ഗവും പല മാർഗ്ഗനിർദ്ദേശങ്ങളും ജനങ്ങൾക്കുള്ള പരീക്ഷണവും ഉൾക്കൊള്ളുന്നു. അവയെ കുറിച്ച് ചിന്തിക്കാതെ പിന്തിരിഞ്ഞതിനാൽ അല്ലാഹു വഴിപിഴവിലാക്കിയ ധാരാളമാളുകൾ അവരിലുണ്ട്. അതിൽ നിന്ന് പാഠമുൾക്കൊണ്ട കാരണത്താൽ അവൻ നേർമാർഗ്ഗത്തിലാക്കിയ ധാരാളമാളുകളും അവരുടെ കൂട്ടത്തിലുണ്ട്. വഴികേടിന് അർഹരായവരെയല്ലാതെ അവൻ വഴിപിഴപ്പിക്കുകയില്ല. അല്ലാഹുവിനെ അനുസരിക്കാതെ പുറത്തുകടന്ന മുനാഫിഖുകളെപ്പോലെയുള്ളവരെ.
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, മുൻപ് കഴിഞ്ഞുപോയ പ്രവാചകന്മാരാൽ സുവിശേഷമറിയിക്കപ്പെട്ട അവൻറെ പ്രവാചകനെ പിൻപറ്റണമെന്നുമുള്ള അല്ലാഹുവിൻ്റെ കരാറിനെ ലംഘിക്കുന്നവരാകുന്നു അവർ. അല്ലാഹു കൂട്ടിച്ചേർക്കാൻ കൽപ്പിച്ച കുടുംബ ബന്ധം പോലുള്ളവ മുറിച്ച് കളയുകയും, പാപങ്ങളാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരുമാകുന്നു അവർ. അതിനാൽ ഇഹലോകത്തും പരലോകത്തും അവരുടെ വിഹിതം തുലഞ്ഞുപോയിരിക്കുന്നു.
അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാത്തവരേ, നിങ്ങളുടെ കാര്യം മഹാ അത്ഭുതം തന്നെ! നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിക്കാൻ കഴിയുക? അവൻറെ മഹത്തായ കഴിവിൻറെ തെളിവുകൾ നിങ്ങളുടെ സ്വന്തം കാര്യത്തിൽ തന്നെ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ ഒന്നുമല്ലാത്തവരായിരുന്നു. അങ്ങനെ നിങ്ങളെ അവൻ സൃഷ്ടിക്കുകയും ജീവൻ നൽകുകയും ചെയ്തു. ശേഷം രണ്ടാമത്തെ മരണം നിങ്ങളെ അവൻ മരിപ്പിക്കുകയും, വീണ്ടും രണ്ടാമത്തെ ജീവിതം ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവനിലേക്ക് നിങ്ങളെ അവൻ തിരിച്ചുകൊണ്ടുപോകുന്നു. ചെയ്തുവെച്ചതിനെ കുറിച്ച് നിങ്ങളെ വിചാരണ ചെയ്യുവാൻ വേണ്ടി.
ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും -നദികളും വൃക്ഷങ്ങളും പോലെ എണ്ണമില്ലാത്ത വസ്തുക്കൾ- നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു മാത്രമാകുന്നു. അവൻ കീഴ്പെടുത്തിത്തന്നവയെ നിങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ, അവൻ ആകാശത്തിലേക്ക് തിരിഞ്ഞു. അവയെ സമമായ ഏഴ് ആകാശങ്ങളാക്കി സൃഷ്ടിച്ചു. അവൻ്റെ അറിവ് സർവ്വതിനെയും വലയം ചെയ്തിരിക്കുന്നു.
التفاسير:
من فوائد الآيات في هذه الصفحة:
• من كمال النعيم في الجنة أن ملذاتها لا يكدرها أي نوع من التنغيص، ولا يخالطها أي أذى.
• സ്വർഗത്തിലെ ആസ്വാദനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള കുറവുകളോ ദോഷങ്ങളോ ഉണ്ടാവുകയില്ല. പ്രയാസകരമായതൊന്നും അവിടത്തെ സുഖങ്ങൾക്കിടയിൽ കടന്നുകൂടുകയില്ല. സ്വർഗ്ഗാനുഗ്രഹങ്ങളുടെ പൂർണതയുടെ ഭാഗമാകുന്നു അത്.
• الأمثال التي يضربها الله تعالى لا ينتفع بها إلا المؤمنون؛ لأنهم هم الذين يريدون الهداية بصدق، ويطلبونها بحق.
• അല്ലാഹു വിവരിക്കുന്ന ഉപമകൾ ഉപകാരപ്പെടുക മുഅ്മിനുകൾക്ക് മാത്രമാണ്. കാരണം അവരാണ് സത്യസന്ധമായി സന്മാർഗ്ഗം ആഗ്രഹിക്കുകയും അത് യഥാർത്ഥ രൂപത്തിൽ അന്വേഷിക്കുകയും ചെയ്യുന്നത്.
• من أبرز صفات الفاسقين نقضُ عهودهم مع الله ومع الخلق، وقطعُهُم لما أمر الله بوصله، وسعيُهُم بالفساد في الأرض.
• അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള കരാറുകൾ ലംഘിക്കുക, അല്ലാഹു ചേർക്കാൻ കൽപ്പിച്ചവയെ മുറിച്ച് കളയുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക എന്നിവ ഫാസിഖുകളുടെ (അധർമ്മകാരികളുടെ) പ്രകടമായ വിശേഷണങ്ങളിൽ ചിലതാണ്.
• الأصل في الأشياء الإباحة والطهارة؛ لأن الله تعالى امتنَّ على عباده بأن خلق لهم كل ما في الأرض.
• അല്ലാഹുവും അവന്റെ റസൂലും ഹറാമാണെന്നോ അശുദ്ധമാണെന്നോ പഠിപ്പിക്കാത്ത എല്ലാ വസ്തുക്കളുടെയും അടിസ്ഥാന നിയമം അവ അനുവദനീയവും ശുദ്ധിയുള്ളതുമാണ് എന്നതാണ്. കാരണം ഭൂമിയിലുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി സൃഷ്ടിച്ചുതന്നു എന്നത് അല്ലാഹു ചെയ്ത ഒരു അനുഗ്രഹമായിട്ടാണ് അവൻ പറയുന്നത്.