അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: 'ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍.'
(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) 'മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും,(26) ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ 'ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു' എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.'
26) യഹൂദര്‍ ഈസായെ ജാരസന്തതിയായി ചിത്രീകരിച്ചതിനുളള മറുപടിയാണ് തൊട്ടിലില്‍ കിടക്കുമ്പോള്‍ പരിശുദ്ധാത്മാവി (ജിബ്‌രീല്‍ എന്ന മലക്ക്)ൻ്റെ പിന്‍ബലത്തോടെ അദ്ദേഹം നല്‍കിയത്. മധ്യപ്രായത്തില്‍ പ്രവാചകനെന്ന നിലക്ക് ജനങ്ങളോട് അദ്ദേഹം സംസാരിച്ചതും പരിശുദ്ധാത്മാവ് അദ്ദേഹത്തിന് എത്തിച്ചു കൊടുത്ത ദിവ്യസന്ദേശത്തിൻ്റെ വെളിച്ചത്തില്‍ തന്നെ.
ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.'
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും, അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്‌സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.