1) മദീനയില്‍ ചെന്ന ഉടനെ യഹൂദരുമായി നബി(ﷺ) സമാധാനസന്ധിയിലേര്‍പ്പെട്ടിരുന്നു. മുസ്‌ലിംകളും യഹൂദരും പരസ്പരം ആക്രമണം നടത്തുകയോ ആക്രമണത്തിന് കൂട്ടുനിൽക്കുകയോ ചെയ്യില്ലെന്നായിരുന്നു കരാര്‍. പക്ഷേ, യഹൂദര്‍ പലപ്പോഴും ഈ കരാറിന്റെ താല്പര്യത്തിന്നെതിരായി ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയുണ്ടായി. തന്നിമിത്തം അല്ലാഹുവിന്റെ കല്പനപ്രകാരം റസൂല്‍ (ﷺ)യും സ്വഹാബികളും കൂടി ഒരു യഹൂദഗോത്രത്തെ മദീനയില്‍ നിന്ന് തുരത്തിയോടിച്ചു. മദീന വിട്ട് യഹൂദര്‍ ഖൈബറിലാണ് താവളമുറപ്പിച്ചത്. എന്നാല്‍ ഖൈബര്‍ കേന്ദ്രീകരിച്ച് അവര്‍ ശല്യമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ക്ക് അവരെ അവിടെ നിന്നും തുരത്തിയോടിക്കേണ്ടിവന്നു.
2) യഹൂദര്‍ മദീന വിട്ടുപോകുമ്പോള്‍ അവരുടെ സാധനസാമഗ്രഹികള്‍ കൊണ്ടുപോകാന്‍ നബി(ﷺ) അനുവദിച്ചിരുന്നു. തദടിസ്ഥാനത്തില്‍ തങ്ങളുടെ വീടുകളില്‍ നിന്ന് പൊളിച്ചെടുക്കാന്‍ കിട്ടുന്ന മരക്കഷ്ണങ്ങള്‍ അവര്‍ എടുത്തിരുന്നു. വീടുകളുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ മുസ്‌ലിംകള്‍ പൊളിച്ചുനിരപ്പാക്കി.
3) മദീനയിലെ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി നിരന്തരം ഗൂഢാലോചന നടത്തിപ്പോന്ന യഹൂദഗോത്രത്തെ കൊന്നൊടുക്കുവാന്‍ തന്നെ തീരുമാനമുണ്ടായാലും അതില്‍ അസാംഗത്യം ഇല്ല. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം അവരെ കുടിയൊഴിപ്പിച്ചാല്‍ മതിയെന്നായിരുന്നു.